Sunday, April 20, 2008

പ്രണയ ജാതകം

കൊടും മേടച്ചൂടില്‍ തിളയ്ക്കും വര്‍ണങ്ങള്‍

മിടിപ്പിന്‍ താളങ്ങള്‍ പൊലിയും സന്ധ്യകള്‍

പകലഴികളില്‍ നരയ്ക്കും കാഴ്ച്ചകള്‍

പകല്‍ക്കിനാവിലോ നുരയുമോര്‍മ്മകള്‍



നരച്ച ചായം നിന്‍ പകല്‍മിഴി, രാവില്‍-

ജ്വലിക്കും സന്ദേഹ നഖങ്ങളാഴ്ത്തുന്നു

പതുപതുപ്പാര്‍ന്ന പദങ്ങള്‍ക്കുള്ളിലാ-

യവിശ്വാസ രൂഢമുനയൊളിക്കുന്നു

ചപല മാനസക്കെടുതികളാലെന്‍

സ്ഥിരപഥങ്ങളില്‍ കെണിയൊരുക്കുന്നു

വരൂ; വരികെന്നു സദയമോതുന്നു



പകലിരവുകള്‍ നുരഞ്ഞുതീരുന്നു

പരിഭവത്തിന്റെ വിലങ്ങള്‍ നീറുന്നു

മുനകള്‍ കൂര്‍പ്പിച്ചു വിഷത്തില്‍ മുക്കിടും

മൊഴിയമ്പിന്നുന്നം കരള്‍ പിളരുന്നു



മനസ്സുപോലും ചൂഴ്ന്നെടുക്കും ലോഭത്തി-

ന്നിടവഴികളില്‍ മുഖമില്ലാതൊരാള്‍

‘നിനക്കു നീങ്ങുവാന്‍ വഴികളെട്ടുണ്ടെ’-

ന്നുദാരനായ് ചിരിച്ചൂട്ടുകള്‍ മിന്നിക്കെ

എവിടെയെന്‍ വഴി വസുക്കളെ, കള്ള,

പ്പകിടയിലിന്നെന്‍ വിധിവഴുക്കവെ?



പകലറുതികള്‍ പകുതി നിദ്രതന്‍

മുഷിഞ്ഞ പായകള്‍ തെറുത്തുവെയ്ക്കുന്നു

കറുപ്പോ വെള്ളയോ കരുക്കള്‍-അക്കങ്ങള്‍?

എതിര്‍പ്പോ തൊണ്ടയിലുറഞ്ഞു നീലിപ്പൂ?



ഹൃദയമാര്‍ദ്രമായ് സുവാസമായ് ചേര്‍ക്കും

പ്രണയ സ്വപ്നത്തിന്നിതള്‍ കരിയുന്നു

ഉടഞ്ഞ ശംഖിതില്‍ ഉറങ്ങുന്നു രാഗം-

തിരയിരമ്പുന്ന വ്യഥിത സാഗരം

ഉതിരുന്നുണ്ടിന്നും, ഒരോര്‍മ്മക്കൊന്ന-

കണിയരുളുന്ന വിഷുവിന്‍ ജാലകം

വിരഹം പഞ്ചമം നിരവല്‍ പൈങ്കിളി

കുറുകി നീട്ടുന്നൂ പ്രക്രുതി തന്‍ രാഗം

വെയില്‍ ചിറകുകള്‍ കുടഞ്ഞ മേടത്തിന്‍

അയന ദീപ്ത്മാം ചകോര നേത്രങ്ങള്‍

നിഴല്‍ നിലാവുകള്‍ പുണരും രാത്രി ത-

ന്നിടമുറ്റങ്ങളിലൊരൊറ്റ മന്ദാരം।

കിണറ്റിറമ്പിലായ് ചിരിക്കും പിച്ചികള്‍

ഇലഞ്ഞിപ്പൂക്കള്‍ തന്‍ പ്രിയതര ഗന്ധം

പ്രണയത്തിന്‍ മാങ്ങാച്ചുനപ്പാടേറ്റിയ

മറുകൊളിപ്പിക്കും വിരഹത്തിന്‍ കവിള്‍

ഇറവെള്ളം, മഴ, പുതുമണ്ണിന്‍ മണം

പകല്‍ക്കിനാവിന്റെ നനുത്ത തൂവാനം

അതിരില്ലാ വാനില്‍ പറന്നു മായുവാന്‍

കൊതിക്കുന്നേനീയല്‍ച്ചിറകിന്‍ ചില്ലുകള്‍...

ചിരിക്കുക; കണ്ണീരടക്കുക നാമീ-

യിലയില്ലാക്കാടിന്‍ തണലായ് മാറുക

കഠിന ദു:ഖങ്ങള്‍ വിവര്‍ത്തനം ചെയ്തു

കപട സൌഖ്യത്തിന്‍ മുഖപടം തീര്‍ക്ക

നിലയെഴാത്താഴം നിഴലിക്കും മിഴി-

ക്കഴിമുഖത്തിലെയഴലടക്കുക

ജനിമ്രുതി സാന്ദ്ര നിഷാദ രാഗത്താല്‍

നരച്ച ജന്മത്തിന്‍ മിഴിയെഴുതുക...

പ്രണയ വാനമേ മഥിത ചിന്തകള്‍-

ക്കിടം തികയാതെ വരുന്ന നേരം നീ

ഇരമ്പിയെത്തിടും പ്രവാഹാവേഗമായ്

നിറന്ന നീലതന്‍ തിരകളില്‍ ചേര്‍ക്ക

ലവണമത്രയും കലിച്ചെഴും ശിലാ-

ഫലകമാ‍യ്ത്തീര്‍ന്നു ദുരിത ജീവിതം

ചിതലെഴുതുന്നു ചിലത്...

തിന്നുവാനിനിയുണ്ടാമോ

ചരടുകള്‍ പൊട്ടി മരിച്ച പച്ചകള്‍

കുടപ്പനത്താളിന്നിടയിതളുകള്‍

ഹൃദയഭാഷ തന്‍ ചുരുക്കെഴുത്തുകള്‍-

പകര്‍ത്തിടുവാനായ് ഒരോല നാരായം

ലാഭക്കവടികള്‍ സൂക്ഷ്മ ഗണന തന്ത്രങ്ങള്‍

തിരുത്തെഴുത്തിനായ് പ്രണയ ജാതകം.

2 comments:

Shooting star - ഷിഹാബ് said...

kollaaaam nannaayirikkunnu.. enkilum kureaa neendu poyilleaannoru samshayam

sree said...

kollak